Friday, February 21, 2014

തട്ടിപ്പിന്‍റെ പുതിയ രൂപങ്ങള്‍

സുഹൃത്തിന്‍റെ താമസസ്ഥലത്തിനടുത്തുള്ള കൊടുങ്ങല്ലൂരുകാരന്‍ അബ്ദുക്കയുടെ ബകാലയില്‍ അവനുമോന്നിച്ചു സിഗരറ്റിനു തിരികൊളുത്താന്‍ കയറിയതായിരുന്നു . നാട്ടുവര്‍ത്തമാനങ്ങള്‍ പറയുന്നതിനിടെയാണ് ഒരു അപരിചിതന്‍ സലാം പറഞ്ഞു അങ്ങോട്ട്‌ കയറിവന്നത്. അറബികള്‍ ധരിക്കുന്ന വെള്ള തൂപ്പും നാട്ടിലെ മൊല്ലാക്കയുടെ തലപ്പാവുമായി ഒരു ഇന്‍ഡോ- അറേബ്യന്‍..!

സലാം പറഞ്ഞു ഉഷാറായി കയറി വന്ന ആള്‍ കടയില്‍ കസ്റ്റമര്‍ ഉണ്ടെന്നു കണ്ടതിനാലാകാം ഒരു ഓരത്ത് മാറിനിന്നു അബ്ദുക്കയുടെ ചലനങ്ങളെ വീക്ഷിച്ചു കൊണ്ടിരുന്നു.. വന്നയാള്‍ക്കുള്ള പരിഗണന മാനിച്ചു ഞങ്ങളും സംസാരം നിറുത്തി.. കുറച്ചു നിമിഷം അവിടെ തളംകെട്ടിയ നിശബ്ദദയെ ഭേദിച്ചുകൊണ്ട് സുഹൃത്ത്‌ പറഞ്ഞു." അബ്ദുക്കാ... ഞങ്ങള് പോട്ടെ " " ഹേ.. ഇങ്ങള് പോകല്ലീന്നു.. അവടെ പോയിട്ടിപ്പോ ഇങ്ങക്ക് പണിയൊന്നുമില്ലല്ലോ.." ഞങ്ങളും മലയാളികളെന്നു മനസ്സിലായപ്പോഴാകണം അപരിചിതന്‍ തന്റെ മുഖത്ത് കൃത്രിമമായൊരു ദൈന്യതയുണ്ടാക്കി കാര്യങ്ങളിലേക്ക് കടന്നു..
"ഞാന്‍ ഹംസ .. നാട്ടില് മലപ്പുറം ജില്ലയിലെ പുത്തനത്താണി.. അവിടെ ഒരു പള്ളീലെ മുക്രിയാണ്.. ചെറിയ ശമ്പളം ആണ് കിട്ടുന്നത് .. എനിക്ക് മൂന്നു പെണ്മക്കള്‍ .. രണ്ടു പേരുടെ കല്യാണം കഴിഞ്ഞു.. താഴെയുള്ള കുട്ടിക്ക് ആലോചനകള്‍ വന്നു കൊണ്ടിരിക്കുന്നു.. ഇങ്ങള്‍ക്ക്‌ പറ്റുന്നത് പോലെ സഹായിക്കുകയാണേല്‍ ഓള്‍ടെ കല്യാണോം ഭംഗിയായി നടക്കും.. " പഠിച്ചു വെച്ച കാര്യങ്ങളത്രയും ഒറ്റ ശ്വാസത്തില്‍ അദ്ദേഹം വ്യക്തമാക്കി..

സംസാരം കേട്ടപ്പോള്‍ മനസ്സിലായി.. ആള് അസ്സല് മലബാറി തന്നെയാണ്..
പക്ഷെ എനിക്കൊരു സംശയം.. പുത്തനത്താണിയിലെ ഇയാളെങ്ങനെ ഇവിടെ ദോഹയിലെത്തി.. അതോ ഞാന്‍ ഇപ്പോള്‍ നാട്ടിലാണോ..?
സംശയം ഞാന്‍ അദ്ദേഹത്തോടുതന്നെ പങ്കുവെച്ചു.. അപ്പോഴല്ലേ കഥയറിയുന്നത്.. മകളുടെ കല്യാണത്തിന് പിരിവിനായ്‌ വിസിറ്റ് വിസയുമെടുത്ത് ഇങ്ങോട്ട് കയറിവന്നതാണ്..

കാലം പുരോഗമിക്കുമ്പോള്‍ ആളുകളും പുരോഗമിക്കുമെന്നു സത്യമായും അപ്പോഴെനിക്കു മനസ്സിലായി.. കാരണം വിസിറ്റ് വിസയില്‍ ഇവിടെ എത്താന്‍ ചുരുങ്ങിയത് നാല്‍പതിനായിരം രൂപയെങ്കിലും ചെലവുവരും .. പിന്നെ താമസം ഭക്ഷണം അത് വേറെ.. അപ്പോള്‍ അത്രയും മുതല്‍മുടക്കിയാലും ലാഭം കിട്ടുമെന്ന് ഉറച്ചവിശ്വാസമുള്ളത് കൊണ്ട് തന്നെയാണ് ഈ യാത്ര..
മേശവലിപ്പില്‍ നിന്നും എന്തോ എടുത്തു ( റിയാല്‍ തന്നെയാകും ) അബ്ദുക്ക ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി ആഗതന്റെ കൈവള്ളയില്‍ ചുരുട്ടി വെച്ച് കൊടുത്തു.. കിട്ടിയത് എന്തെന്ന് നോക്കാതെ അദ്ദേഹം അത് തന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു സലാം പറഞ്ഞു ഇറങ്ങിപ്പോയി..

എനിക്കാകെ സംശയം.. ഇതെന്തു കഥ.. നാട്ടില്‍ നിന്നും ഒരാള്‍ പണം മുടക്കി ഇവിടെ പിരിവിനു വരുന്നു.. സത്യമാണോ , മിഥ്യയാണോ എന്നന്യേഷിക്കാതെ അബ്ദുക്ക അവരെ കൈയയച്ചു സഹായിക്കുന്നു..
ഞാന്‍ ചോദിച്ചു .. " അല്ലബ്ദുക്കാ.. അയാള് പറഞ്ഞത് നേര് തന്നെയാണോ..?"
അബ്ദുക്ക ചിരിച്ചു കൊണ്ട് " അത് അവരും പടച്ചവനും കൂടി ആയ്ക്കോട്ടെ.."
പിന്നൊന്നും ഞാന്‍ ചോദിച്ചില്ല..

കടയില്‍ നിന്നും ഇറങ്ങവേ സുഹൃത്ത്‌ പറഞ്ഞു..
" ഡാ ഇവിടെ ആഴ്ചയില്‍ കുറഞ്ഞത്‌ മൂന്നു പേരെങ്കിലും ഇതുപോലെ വരും.. ഇയാള്‍ വരുന്നവര്‍ക്കൊക്കെ കൊടുക്കേം ചെയ്യും.. അയാളുടെ കാര്യം തന്നെ ആകെ പരുങ്ങലിലാ.. നാല് പെണ്മക്കളാണ് ആ കാക്കയ്ക്ക്.. രണ്ടു കുട്ടികളുടെ കല്യാണം കഴിഞ്ഞിട്ടുള്ളൂ.. ബാക്കിയുള്ളതീങ്ങളെ കേട്ടിക്കനായി.. ഈ ഏരിയ പൊളിക്കാന്‍ പോവുകയാ.. ഏറിവന്നാല്‍ രണ്ടു കൊല്ലം കൂടിയുണ്ടാകും ഈ കട.. ദിവസവും പതിനഞ്ചു മണിക്കൂറോളം റസ്റ്റില്ലാതെ ഇയാള്‍ ഈ കടയില്‍ ഉണ്ടാകും.. സഹായത്തിനു ആരും ഇല്ല..
ആ പാവതിനെയും പറ്റിക്കാന്‍ ഓരോ അലവലാതികള്‍ .. "
അവന്‍ പങ്കുവെച്ചത് അവന്റെ സങ്കടം..

അല്ല.. തട്ടിപ്പിന് വരുന്നവരെ പറഞ്ഞിട്ടും കാര്യമില്ല... അവരെ ആകര്‍ഷിക്കാന്‍ അബ്ദുക്കമാര്‍ ഒരുപാടുണ്ടാകും ഇവിടെ.. !

2 comments:

  1. varunnavar ellaaavarum thattipukarakumo

    ReplyDelete
  2. കാണാന്‍ വൈകി അതുകൊണ്ട് തന്നെ അറിയാനും .ഒന്ന് മേഞ്ഞു നടക്കാന്‍ മോഹം തോന്നുന്നു ,സമയ പരിമിധി ഡെമോക്ലസ്സിന്‍റെ വാളുപോലെ .......എഴുത്തിലേ വിത സന്തോഷവും അഭിമാനവും പകരുന്നു .അഭിനന്ദനങ്ങള്‍!!ആശിസ്സുകള്‍ !!

    ReplyDelete